1
അലിഫ് - ലാം - മീം - സ്വാദ്.
2
നിനക്കിറക്കിയ വേദമാണിത്. ഇതേക്കുറിച്ച് നിന്റെ മനസ്സ് ഒട്ടും അശാന്തമാവേണ്ടതില്ല. മുന്നറിയിപ്പ് നല്‍കാനുള്ളതാണിത്. വിശ്വാസികള്‍ക്ക് ഉദ്ബോധനമേകാനും.
3
നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്കിറക്കിയതിനെ പിന്‍പറ്റുക. അവനെ കൂടാതെ മറ്റു രക്ഷകരെ പിന്തുടരരുത്. നിങ്ങള്‍ വളരെ കുറച്ചേ ആലോചിച്ചറിയുന്നുള്ളൂ.
4
എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അങ്ങനെ നമ്മുടെ ശിക്ഷ രാത്രിയിലവരില്‍ വന്നെത്തി. അല്ലെങ്കില്‍ അവര്‍ ഉച്ചയുറക്കിലായിരിക്കെ.
5
നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരുടെ വിലാപം ഇതു മാത്രമായിരുന്നു: “ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ.”
6
ദൈവദൂതന്മാര്‍ ആഗതരായ ജനതയെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും; ദൈവദൂതന്മാരെയും നാം ചോദ്യം ചെയ്യും; ഉറപ്പ്.
7
പിന്നെ നാംതന്നെ കൃത്യമായ അറിവോടെ കഴിഞ്ഞതൊക്കെയും അവര്‍ക്കു വിവരിച്ചുകൊടുക്കും. നമ്മുടെ സാന്നിധ്യം എവിടെയും ഉണ്ടാവാതിരുന്നിട്ടില്ല.
8
അന്നാളിലെ തൂക്കം സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ കനം തൂങ്ങുന്നുവോ അവര്‍ തന്നെയായിരിക്കും വിജയികള്‍.
9
ആരുടെ തുലാസിന്‍തട്ട് കനം കുറഞ്ഞതാവുന്നുവോ അവര്‍ തന്നെയാണ് സ്വയം നഷ്ടത്തിലകപ്പെട്ടവര്‍. അവര്‍, നമ്മുടെ പ്രമാണങ്ങളെ ധിക്കരിച്ചുകൊണ്ടിരുന്നതിനാലാണത്.
10
നിങ്ങള്‍ക്കു നാം ഭൂമിയില്‍ സൌകര്യമൊരുക്കിത്തന്നു. ജീവിത വിഭവങ്ങള്‍ തയ്യാറാക്കിത്തരികയും ചെയ്തു. എന്നിട്ടും നന്നെക്കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.
11
തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങള്‍ക്ക് രൂപമേകി. തുടര്‍ന്ന് നാം മലക്കുകളോട് പറഞ്ഞു: "ആദമിനെ പ്രണമിക്കുക.” അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരില്‍ പെട്ടില്ല.
12
അല്ലാഹു ചോദിച്ചു: "ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ പ്രണാമമര്‍പ്പിക്കുന്നതില്‍ നിന്ന് നിന്നെ തടഞ്ഞതെന്ത്?” അവന്‍ പറഞ്ഞു: "ഞാനാണ് അവനേക്കാള്‍ മെച്ചം. നീയെന്നെ സൃഷ്ടിച്ചത് തീയില്‍ നിന്നാണ്. അവനെ മണ്ണില്‍ നിന്നും.”
13
അല്ലാഹു കല്‍പിച്ചു: "എങ്കില്‍ നീ ഇവിടെ നിന്നിറങ്ങിപ്പോകൂ. നിനക്കിവിടെ അഹങ്കരിക്കാന്‍ അര്‍ഹതയില്ല. പുറത്തുപോ. സംശയമില്ല; നീ നിന്ദ്യരില്‍പെട്ടവന്‍ തന്നെ.”
14
ഇബ്ലീസ് പറഞ്ഞു: "എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസംവരെ എനിക്കു കാലാവധി നല്‍കിയാലും.”
15
അല്ലാഹു പറഞ്ഞു: "ശരി, സംശയംവേണ്ട നിനക്ക് അവധി അനുവദിച്ചിരിക്കുന്നു.”
16
ഇബ്ലീസ് പറഞ്ഞു: "നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും.
17
പിന്നെ അവരുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്തുനിന്നും ഇടത്തുനിന്നും ഞാനവരുടെ അടുത്ത് ചെല്ലും. ഉറപ്പായും അവരിലേറെ പേരെയും നന്ദിയുള്ളവരായി നിനക്കു കാണാനാവില്ല.”
18
അല്ലാഹു കല്‍പിച്ചു: "നിന്ദ്യനും ആട്ടിയിറക്കപ്പെട്ടവനുമായി നീ ഇവിടെനിന്ന് പുറത്തുപോവുക. മനുഷ്യരില്‍ നിന്ന് ആരെങ്കിലും നിന്നെ പിന്തുടര്‍ന്നാല്‍ നിങ്ങളെയൊക്കെ ഞാന്‍ നരകത്തീയിലിട്ട് നിറക്കും.”
19
ആദം, നീയും നിന്റെ ഇണയും ഈ സ്വര്‍ഗത്തില്‍ താമസിക്കുക. നിങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ടമുള്ളിടത്തുനിന്ന് തിന്നാം. എന്നാല്‍ ഈ മരത്തോട് അടുക്കരുത്; നിങ്ങള്‍ അക്രമികളില്‍ പെട്ടുപോകും.”
20
പിന്നെ, പിശാച് ഇരുവരോടും ദുര്‍മന്ത്രണം നടത്തി; അവരില്‍ ഒളിഞ്ഞിരിക്കുന്ന നഗ്നസ്ഥാനങ്ങള്‍ അവര്‍ക്ക് വെളിപ്പെടുത്താന്‍. അവന്‍ പറഞ്ഞു: "നിങ്ങളുടെ നാഥന്‍ ഈ മരം നിങ്ങള്‍ക്ക് വിലക്കിയത് നിങ്ങള്‍ മലക്കുകളായിമാറുകയോ ഇവിടെ നിത്യവാസികളായിത്തീരുകയോ ചെയ്യുമെന്നതിനാല്‍ മാത്രമാണ്.”
21
ഒപ്പം അവന്‍ അവരോട് ആണയിട്ടു പറഞ്ഞു: "ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷി മാത്രമാണ്.”
22
അങ്ങനെ അവരിരുവരെയും അവന്‍ വഞ്ചനയിലൂടെ വശപ്പെടുത്തി. ഇരുവരും ആ മരത്തിന്റെ രുചി ആസ്വദിച്ചു. അതോടെ തങ്ങളുടെ നഗ്നത ഇരുവര്‍ക്കും വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ ചേര്‍ത്തുവെച്ച് അവര്‍ തങ്ങളുടെ ശരീരം മറയ്ക്കാന്‍ തുടങ്ങി. അവരുടെ നാഥന്‍ ഇരുവരെയും വിളിച്ചുചോദിച്ചു: "ആ മരം നിങ്ങള്‍ക്കു ഞാന്‍ വിലക്കിയിരുന്നില്ലേ? പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ?”
23
ഇരുവരും പറഞ്ഞു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും.”
24
അല്ലാഹു കല്‍പിച്ചു: "ഇറങ്ങിപ്പോകൂ. നിങ്ങളന്യോന്യം ശത്രുക്കളായിരിക്കും. ഭൂമിയില്‍ നിങ്ങള്‍ക്ക് താമസസൌകര്യമുണ്ട്. നിശ്ചിതകാലംവരെ ജീവിത വിഭവങ്ങളും.”
25
അവന്‍ പറഞ്ഞു: "നിങ്ങള്‍ അവിടെത്തന്നെ ജീവിക്കും. അവിടെത്തന്നെ മരിക്കും. അവിടെ നിന്നുതന്നെ നിങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യും.”
26
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനും പറ്റിയ വസ്ത്രങ്ങളുല്‍പാദിപ്പിച്ചു തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ വസ്ത്രമാണ് ഏറ്റം ഉത്തമം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണിത്. അവര്‍ മനസ്സിലാക്കി പാഠമുള്‍ക്കൊള്ളാന്‍.
27
ആദം സന്തതികളേ, പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയപോലെ അവന്‍ നിങ്ങളെ നാശത്തില്‍ പെടുത്താതിരിക്കട്ടെ. അവരിരുവര്‍ക്കും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ കാണിച്ചുകൊടുക്കാനായി അവന്‍ അവരുടെ വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. അവനും അവന്റെ കൂട്ടുകാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അവരെ കാണാനാവില്ല. പിശാചുക്കളെ നാം അവിശ്വാസികളുടെ രക്ഷാധികാരികളാക്കിയിരിക്കുന്നു.
28
വല്ല മ്ളേച്ഛവൃത്തിയും ചെയ്താല്‍ അവര്‍ പറയുന്നു: "ഞങ്ങളുടെ പിതാക്കന്മാര്‍ അങ്ങനെ ചെയ്യുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. അല്ലാഹു ഞങ്ങളോട് കല്‍പിച്ചതും അതാണ്.” പറയുക: മ്ളേച്ഛവൃത്തികള്‍ ചെയ്യാന്‍ അല്ലാഹു കല്‍പിക്കുകയില്ല. നിങ്ങള്‍ അറിവില്ലാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കുകയാണോ?
29
പറയുക: എന്റെ നാഥന്‍ നീതിയാണ് നിര്‍ദേശിച്ചത്. എല്ലാ ആരാധനകളിലും നിങ്ങളുടെ മുഖം അവന് നേരെ നിറുത്തണമെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വിധേയത്വം അവനോടു മാത്രമാക്കി അവനോടു പ്രാര്‍ഥിക്കണമെന്നും. ആദ്യത്തില്‍ നിങ്ങളെ എങ്ങനെ സൃഷ്ടിച്ചുവോ അവ്വിധം തന്നെ നിങ്ങള്‍ തിരിച്ചുചെല്ലും.
30
ഒരു വിഭാഗത്തെ അവന്‍ നേര്‍വഴിയിലാക്കി. മറ്റൊരു വിഭാഗം, അല്ലാഹുവെ വിട്ട് പിശാചുക്കളെ രക്ഷാധികാരികളാക്കിയതിനാല്‍ ദുര്‍മാര്‍ഗത്തിനാണ് അര്‍ഹരായത്. എന്നിട്ടും അവര്‍ വിചാരിക്കുന്നു; തങ്ങള്‍ നേര്‍വഴിയിലാണെന്ന്.
Sonraki 30 ayet →