Ana SayfaMealler › Karakunnu-Elayavoor
KE

Karakunnu-Elayavoor

Karakunnu-Elayavoor
Karakunnu-Elayavoor meali ile okumaya başla
Haşr 1 / 24
1
ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവെ കീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിമാനുമത്രെ.
Karakunnu-Elayavoor 59:1
2
ഒന്നാമത്തെ പടപ്പുറപ്പാടില്‍ തന്നെ വേദക്കാരിലെ സത്യനിഷേധികളെ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് പുറത്താക്കിയത് അവനാണ്. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ല. അവരോ, തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന് കരുതിക്കഴിയുകയായിരുന്നു. എന്നാല്‍ അവര്‍ തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ അല്ലാഹു അവരുടെ നേരെ ചെന്നു. അവന്‍ അവരുടെ മനസ്സുകളില്‍ പേടി പടര്‍ത്തി. അങ്ങനെ അവര്‍ സ്വന്തം കൈകള്‍ കൊണ്ടുതന്നെ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ തകര്‍ത്തുകൊണ്ടിരുന്നു. സത്യവിശ്വാസികള്‍ തങ്ങളുടെ കൈകളാലും. അതിനാല്‍ കണ്ണുള്ളവരേ, ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുക.
Karakunnu-Elayavoor 59:2
3
അല്ലാഹു അവര്‍ക്ക് നാടുകടത്തല്‍ ശിക്ഷ വിധിച്ചില്ലായിരുന്നെങ്കില്‍ അവന്‍ അവരെ ഈ ലോകത്തുവെച്ചുതന്നെ ശിക്ഷിക്കുമായിരുന്നു. പരലോകത്ത് അവര്‍ക്ക് നരകശിക്ഷയാണുണ്ടാവുക.
Karakunnu-Elayavoor 59:3
4
അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും എതിര്‍ത്തതിനാലാണിത്. അല്ലാഹുവോട് വിരോധം വെച്ചുപുലര്‍ത്തുന്നവര്‍, അറിയണം: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
Karakunnu-Elayavoor 59:4
5
നിങ്ങള്‍ ചില ഈത്തപ്പനകളെ മുറിച്ചിട്ടതും ചിലതിനെ അവയുടെ മുരടുകളില്‍ നിലനിര്‍ത്തിയതും അല്ലാഹുവിന്റെ അനുമതിയോടെ തന്നെയാണ്. അധര്‍മചാരികളെ അപമാനിതരാക്കാനാണത്.
Karakunnu-Elayavoor 59:5
6
അവരില്‍നിന്ന് അല്ലാഹു തന്റെ ദൂതന് അധീനപ്പെടുത്തിക്കൊടുത്ത ധനമുണ്ടല്ലോ; അതിനായി നിങ്ങള്‍ക്ക് കുതിരകളെയും ഒട്ടകങ്ങളെയും ഓടിക്കേണ്ടി വന്നില്ല. എന്നാല്‍, അല്ലാഹു അവനാഗ്രഹിക്കുന്നവരുടെ മേല്‍ തന്റെ ദൂതന്മാര്‍ക്ക് ആധിപത്യമേകുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനല്ലോ.
Karakunnu-Elayavoor 59:6
7
വിവിധ നാടുകളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്ത തൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത്. ദൈവദൂതന്‍ നിങ്ങള്‍ക്കു നല്‍കുന്നതെന്തോ അതു നിങ്ങള്‍ സ്വീകരിക്കുക. വിലക്കുന്നതെന്തോ അതില്‍നിന്ന് വിട്ടകലുകയും ചെയ്യുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെ; തീര്‍ച്ച.
Karakunnu-Elayavoor 59:7
8
തങ്ങളുടെ വീടുകളില്‍നിന്നും സ്വത്തുക്കളില്‍നിന്നും പുറംതള്ളപ്പെട്ട് പലായനം ചെയ്തുവന്ന പാവങ്ങള്‍ക്കുമുള്ളതാണ് യുദ്ധമുതല്‍. അല്ലാഹുവിന്റെ ഔദാര്യവും പ്രീതിയും തേടുന്നവരാണവര്‍. അല്ലാഹുവിനെയും അവന്റെ ദൂതനെയും സഹായിക്കുന്നവരും. അവര്‍ തന്നെയാണ് സത്യസന്ധര്‍.
Karakunnu-Elayavoor 59:8
9
അവരെത്തും മുമ്പേ സത്യവിശ്വാസം സ്വീകരിക്കുകയും അവിടെ താമസിക്കുകയും ചെയ്തവര്‍ക്കുമുള്ളതാണ് ആ സമരാര്‍ജിത സമ്പത്ത്. പലായനം ചെയ്ത് തങ്ങളിലേക്കെത്തുന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്കു നല്‍കിയ സമ്പത്തിനോട് ഇവരുടെ മനസ്സുകളില്‍ ഒട്ടും മോഹമില്ല. തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ ആരോ, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍.
Karakunnu-Elayavoor 59:9
10
ഈ യുദ്ധമുതല്‍ അവര്‍ക്കു ശേഷം വന്നെത്തിയവര്‍ക്കുമുള്ളതാണ്. അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണ്: "ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ! ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ! ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ.”
Karakunnu-Elayavoor 59:10
11
കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരിലെ സത്യനിഷേധികളായ സഹോദരങ്ങളോട് അവര്‍ പറയുന്നു: "നിങ്ങള്‍ നാടുകടത്തപ്പെടുകയാണെങ്കില്‍ നിശ്ചയമായും നിങ്ങളോടൊപ്പം ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും മറ്റാരെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരെ യുദ്ധമുണ്ടായാല്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും.” എന്നാല്‍ ഈ കപടന്മാര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
Karakunnu-Elayavoor 59:11
12
അവര്‍ പുറത്താക്കപ്പെട്ടാല്‍ ഒരിക്കലും ഇക്കൂട്ടര്‍ കൂടെ പുറത്തു പോവുകയില്ല. അവര്‍ യുദ്ധത്തിന്നിരയായാല്‍ ഈ കപടന്മാര്‍ അവരെ സഹായിക്കുകയുമില്ല. അഥവാ; സഹായിക്കാനിറങ്ങിയാല്‍ തന്നെ പിന്തിരിഞ്ഞോടും; തീര്‍ച്ച. പിന്നെ, അവര്‍ക്ക് ഒരിടത്തുനിന്നും ഒരു സഹായവും ലഭിക്കുകയില്ല.
Karakunnu-Elayavoor 59:12
13
ആ കപടവിശ്വാസികളുടെ മനസ്സുകളില്‍ അല്ലാഹുവോടുള്ളതിലേറെ ഭയം നിങ്ങളോടാണ്. കാരണം, അവരൊട്ടും കാര്യബോധമില്ലാത്ത ജനതയാണെന്നതുതന്നെ.
Karakunnu-Elayavoor 59:13
14
ഭദ്രമായ കോട്ടകളോടുകൂടിയ പട്ടണങ്ങളില്‍ വെച്ചോ വന്‍മതിലുകള്‍ക്കു പിറകെ ഒളിച്ചിരുന്നോ അല്ലാതെ അവരൊരിക്കലും ഒന്നായി നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ക്കിടയില്‍ പരസ്പരപോര് അതിരൂക്ഷമത്രെ. അവര്‍ ഒറ്റക്കെട്ടാണെന്ന് നീ കരുതുന്നു. എന്നാല്‍ അവരുടെ മനസ്സുകള്‍ പലതാണ്. കാരണം, അവര്‍ കാര്യം ശരിയാംവിധം മനസ്സിലാക്കാത്തവരാണെന്നതുതന്നെ.
Karakunnu-Elayavoor 59:14
15
അവര്‍ അവരുടെ തൊട്ടുമുമ്പുള്ളവരെപ്പോലെത്തന്നെയാണ്. അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ദുഷ്ഫലം അനുഭവിച്ചുകഴിഞ്ഞു. ഇവര്‍ക്കും നോവേറിയ ശിക്ഷയുണ്ട്.
Karakunnu-Elayavoor 59:15
16
പിശാചിനെപ്പോലെയാണ്ഇവര്‍. നീ അവിശ്വാസിയാവുക എന്ന് പിശാച് മനുഷ്യനോട് പറയും. അങ്ങനെ മനുഷ്യന്‍ അവിശ്വാസിയായാല്‍ പിശാച് പറയും: "എനിക്ക് നീയുമായി ഒരു ബന്ധവുമില്ല. എനിക്കു പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഭയമാണ്.”
Karakunnu-Elayavoor 59:16
17
ഇരുവരുടെയും പര്യവസാനം, നരകത്തില്‍ നിത്യവാസികളാവുക എന്നതത്രെ. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം.
Karakunnu-Elayavoor 59:17
18
സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവഭക്തരാവുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
Karakunnu-Elayavoor 59:18
19
അല്ലാഹുവെ മറന്നതിനാല്‍, തങ്ങളെത്തന്നെ മറക്കുന്നവരാക്കി അല്ലാഹു മാറ്റിയ ജനത്തെപ്പോലെ ആകരുത് നിങ്ങള്‍. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍.
Karakunnu-Elayavoor 59:19
20
നരകവാസികളും സ്വര്‍ഗവാസികളും തുല്യരാവുകയില്ല. സ്വര്‍ഗവാസികളോ; അവര്‍തന്നെയാണ് വിജയികള്‍.
Karakunnu-Elayavoor 59:20
21
നാം ഈ ഖുര്‍ആനിനെ ഒരു പര്‍വതത്തിന്മേലാണ് ഇറക്കിയിരുന്നതെങ്കില്‍ ദൈവഭയത്താല്‍ അത് ഏറെ വിനീതമാകുന്നതും പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ഈ ഉദാഹരണങ്ങളെല്ലാം നാം മനുഷ്യര്‍ക്കായി വിവരിക്കുകയാണ്. അവര്‍ ആലോചിച്ചറിയാന്‍.
Karakunnu-Elayavoor 59:21
22
അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്.
Karakunnu-Elayavoor 59:22
23
അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.
Karakunnu-Elayavoor 59:23
24
അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും.
Karakunnu-Elayavoor 59:24
Haşr suresi tamamlandı