Ana SayfaMealler › Karakunnu-Elayavoor
KE

Karakunnu-Elayavoor

Karakunnu-Elayavoor
Karakunnu-Elayavoor meali ile okumaya başla
Hadıd 1 / 29
1
ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിജ്ഞനുമാണ്.
Karakunnu-Elayavoor 57:1
2
ആകാശ ഭൂമികളുടെ ആധിപത്യം അവന്നാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍.
Karakunnu-Elayavoor 57:2
3
ആദ്യനും അന്ത്യനും പുറവും അകവും അവന്‍ തന്നെ. അവന്‍ സകല സംഗതികളും അറിയുന്നവന്‍.
Karakunnu-Elayavoor 57:3
4
ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. ഭൂമിയില്‍ വരുന്നതും അവിടെ നിന്ന് പോകുന്നതും ആകാശത്തുനിന്നിറങ്ങുന്നതും അതിലേക്ക് കയറിപ്പോകുന്നതും അവനറിയുന്നു. നിങ്ങളെവിടെയായാലും അവന്‍ നിങ്ങളോടൊപ്പമുണ്ട്. അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ കണ്ടറിയുന്നവനാണ്.
Karakunnu-Elayavoor 57:4
5
ആകാശ ഭൂമികളുടെ ആധിപത്യം അവന്നാണ്. കാര്യങ്ങളൊക്കെയും മടക്കപ്പെടുന്നതും അവങ്കലേക്കാണ്.
Karakunnu-Elayavoor 57:5
6
അവന്‍ രാവിനെ പകലിലും പകലിനെ രാവിലും ചേര്‍ക്കുന്നു. അവന്‍ ഹൃദയ രഹസ്യങ്ങളെല്ലാം അറിയുന്നവനാണ്.
Karakunnu-Elayavoor 57:6
7
നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയ സമ്പത്തില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുക. നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സമ്പത്ത് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കു മഹത്തായ പ്രതിഫലമുണ്ട്.
Karakunnu-Elayavoor 57:7
8
നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങളെന്തുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല? നിങ്ങളുടെ നാഥനില്‍ വിശ്വസിക്കാന്‍ ദൈവദൂതന്‍ നിങ്ങളെ നിരന്തരം ക്ഷണിച്ചുകൊണ്ടിരുന്നിട്ടും. അല്ലാഹു, നിങ്ങളില്‍നിന്ന് ഉറപ്പുവാങ്ങിയിട്ടുമുണ്ടല്ലോ. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍.
Karakunnu-Elayavoor 57:8
9
തന്റെ ദാസന് സുവ്യക്തമായ സൂക്തങ്ങള്‍ അവതരിപ്പിച്ചുകൊടുക്കുന്നത് അവനാണ്. നിങ്ങളെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണത്. അല്ലാഹു നിങ്ങളോട് ഏറെ ദയാലുവും കരുണയുള്ളവനുമാണ്.
Karakunnu-Elayavoor 57:9
10
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം? - ആകാശ ഭൂമികളുടെ സമസ്താവകാശവും അവനു മാത്രമായിരുന്നിട്ടും. നിങ്ങളില്‍ മക്കാ വിജയത്തിനു മുമ്പെ ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരാരോ, അവര്‍ക്ക് അതിനു ശേഷം ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരെക്കാളേറെ മഹത്തായ പദവിയുണ്ട്. എല്ലാവര്‍ക്കും ഏറ്റവും ഉത്തമമായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
Karakunnu-Elayavoor 57:10
11
അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കാന്‍ ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അനേകമിരട്ടിയായി തിരിച്ചുതരും. മാന്യമായ പ്രതിഫലത്തിനര്‍ഹനും അയാള്‍തന്നെ.
Karakunnu-Elayavoor 57:11
12
നീ വിശ്വാസികളെയും വിശ്വാസിനികളെയും കാണും ദിനം; അവരുടെ മുന്നിലും വലതുവശത്തും പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അന്നവരോട് പറയും: നിങ്ങള്‍ക്ക് ശുഭാശംസകള്‍! നിങ്ങള്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. അതൊരു മഹാഭാഗ്യം തന്നെ!
Karakunnu-Elayavoor 57:12
13
കപടവിശ്വാസികളും വിശ്വാസിനികളും സത്യവിശ്വാസികളോട് ഇവ്വിധം പറയുന്ന ദിനമാണത്: നിങ്ങള്‍ ഞങ്ങള്‍ക്കായി കാത്തു നില്‍ക്കണേ, നിങ്ങളുടെ വെളിച്ചത്തില്‍ നിന്ന് ഇത്തിരി ഞങ്ങളും അനുഭവിക്കട്ടെ. അപ്പോള്‍ അവരോട് പറയും: "നിങ്ങള്‍ നിങ്ങളുടെ പിറകിലേക്കു തന്നെ തിരിച്ചുപോവുക. എന്നിട്ട് വെളിച്ചം തേടുക.” അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു ഭിത്തി ഉയര്‍ത്തപ്പെടും. അതിനൊരു കവാടമുണ്ടായിരിക്കും. അതിന്റെ അകഭാഗത്ത് കാരുണ്യവും പുറഭാഗത്ത് ശിക്ഷയുമായിരിക്കും.
Karakunnu-Elayavoor 57:13
14
അവര്‍ വിശ്വാസികളെ വിളിച്ച് ചോദിക്കും: "ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ?” സത്യവിശ്വാസികള്‍ പറയും: "അതെ. പക്ഷേ, നിങ്ങള്‍ നിങ്ങളെത്തന്നെ നാശത്തിലാഴ്ത്തി. അവസരവാദനയം സ്വീകരിച്ചു. സന്ദേഹികളാവുകയും ചെയ്തു. അല്ലാഹുവിന്റെ തീരുമാനം വന്നെത്തുംവരെ വ്യാമോഹം നിങ്ങളെ വഞ്ചിതരാക്കി. അല്ലാഹുവിന്റെ കാര്യത്തില്‍ കൊടുംവഞ്ചകന്‍ നിങ്ങളെ ചതിച്ചു.
Karakunnu-Elayavoor 57:14
15
അതിനാലിന്ന് നിങ്ങളില്‍നിന്നും സത്യനിഷേധികളില്‍നിന്നും പ്രായശ്ചിത്തം സ്വീകരിക്കുന്നതല്ല. നിങ്ങളുടെ സങ്കേതം നരകമത്രെ. അതു തന്നെയാണ് നിങ്ങളുടെ അഭയസ്ഥാനം. ആ മടക്കസ്ഥലം വളരെ ചീത്ത തന്നെ.”
Karakunnu-Elayavoor 57:15
16
സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെ പേരും അധാര്‍മികരാണ്.
Karakunnu-Elayavoor 57:16
17
അറിയുക: അല്ലാഹു ഭൂമിയെ അതിന്റെ മൃതാവസ്ഥക്കുശേഷം ജീവസ്സുറ്റതാക്കുന്നു. നാം നിങ്ങള്‍ക്ക് ഉറപ്പായും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാന്‍.
Karakunnu-Elayavoor 57:17
18
ദാനധര്‍മം നല്‍കിയ സ്ത്രീ പുരുഷന്മാര്‍ക്കും അല്ലാഹുവിന് ഉത്തമമായ കടം കൊടുത്തവര്‍ക്കും അനേകമിരട്ടി തിരിച്ചു കിട്ടും. അവര്‍ക്ക് മാന്യമായ പ്രതിഫലമുണ്ട്.
Karakunnu-Elayavoor 57:18
19
അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ, അവരാണ് തങ്ങളുടെ നാഥന്റെ സന്നിധിയില്‍ സത്യസന്ധരും സത്യസാക്ഷികളും. അവര്‍ക്ക് അവരുടെ പ്രതിഫലമുണ്ട്; വെളിച്ചവും. എന്നാല്‍ സത്യനിഷേധികളാവുകയും നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും ചെയ്തവരോ; അവര്‍ തന്നെയാണ് നരകാവകാശികള്‍.
Karakunnu-Elayavoor 57:19
20
അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് തുരുമ്പായിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല.
Karakunnu-Elayavoor 57:20
21
നിങ്ങള്‍ മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ.
Karakunnu-Elayavoor 57:21
22
ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ.
Karakunnu-Elayavoor 57:22
23
നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്റെ പേരില്‍ ദുഃഖിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവന്‍ തരുന്നതിന്റെ പേരില്‍ സ്വയം മറന്നാഹ്ളാദിക്കാതിരിക്കാനുമാണത്. പെരുമ നടിക്കുന്നവരെയും പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
Karakunnu-Elayavoor 57:23
24
അവരോ, സ്വയം പിശുക്ക് കാണിക്കുന്നവരും പിശുക്കരാകാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരുമാണ്. ആരെങ്കിലും സന്മാര്‍ഗത്തില്‍നിന്ന് പിന്തിരിയുന്നുവെങ്കില്‍ അറിയുക: അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.
Karakunnu-Elayavoor 57:24
25
നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍. നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു. അതില്‍ ഏറെ ആയോധനശക്തിയും ജനങ്ങള്‍ക്കുപകാരവുമുണ്ട്. അല്ലാഹുവെ നേരില്‍ കാണാതെ തന്നെ അവനെയും അവന്റെ ദൂതന്മാരെയും സഹായിക്കുന്നവരാരെന്ന് അവന്ന് കണ്ടറിയാനാണിത്. അല്ലാഹു കരുത്തുറ്റവനും അജയ്യനും തന്നെ; തീര്‍ച്ച.
Karakunnu-Elayavoor 57:25
26
നിശ്ചയമായും നാം നൂഹിനെയും ഇബ്റാഹീമിനെയും ദൂതന്മാരായി നിയോഗിച്ചു. അവരിരുവരുടെയും സന്തതികളില്‍ പ്രവാചകത്വവും വേദഗ്രന്ഥവും നല്‍കി. അവരില്‍ നേര്‍വഴി പ്രാപിച്ചവരുണ്ട്. എന്നാല്‍ ഏറെപ്പേരും കുറ്റവാളികളായിരുന്നു.
Karakunnu-Elayavoor 57:26
27
പിന്നീട് അവര്‍ക്കു പിറകെ നാം നിരന്തരം നമ്മുടെ ദൂതന്മാരെ നിയോഗിച്ചു. മര്‍യമിന്റെ മകന്‍ ഈസയെയും അയച്ചു. അദ്ദേഹത്തിനു നാം ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ അനുഗമിച്ചവരുടെ ഹൃദയങ്ങളില്‍ കൃപയും കാരുണ്യവും വിളയിച്ചു. എന്നാല്‍ അവര്‍ സ്വയം സന്യാസം കെട്ടിച്ചമച്ചു. നാം അവര്‍ക്കത് നിയമമാക്കിയിരുന്നില്ല. ദൈവപ്രീതി പ്രതീക്ഷിച്ച് അവര്‍ പുതുതായി ഉണ്ടാക്കിയതാണത്. എന്നിട്ടോ, അവരത് യഥാവിധി പാലിച്ചതുമില്ല. അപ്പോള്‍ അവരില്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് നാം അര്‍ഹമായ പ്രതിഫലം നല്‍കി. അവരിലേറെ പേരും അധാര്‍മികരാണ്.
Karakunnu-Elayavoor 57:27
28
സത്യവിശ്വാസം സ്വീകരിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അവന്റെ ദൂതനില്‍ വിശ്വസിക്കുക. എങ്കില്‍ തന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ക്കവന്‍ രണ്ട് ഓഹരി നല്‍കും. നിങ്ങള്‍ക്ക് നടക്കാനാവശ്യമായ വെളിച്ചം സമ്മാനിക്കും. നിങ്ങള്‍ക്ക് മാപ്പേകും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.
Karakunnu-Elayavoor 57:28
29
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന് ഒന്നും തട്ടിയെടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും അനുഗ്രഹം അല്ലാഹുവിന്റെ കൈയിലാണെന്നും അത് താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുമെന്നും, വേദവാഹകര്‍ അറിയുവാന്‍ വേണ്ടിയാണിത്. അല്ലാഹു അതിമഹത്തായ ഔദാര്യത്തിനുടമയാകുന്നു.
Karakunnu-Elayavoor 57:29
Hadıd suresi tamamlandı