1
ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്നിധന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്നികന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്ച്ച്യായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.
2
അനാഥകളുടെ സ്വത്ത് നിങ്ങള്‍അവര്‍ക്കുതന്നെ വിട്ടുകൊടുക്കുക. നല്ല സമ്പത്തിനെ ചീത്തയാക്കി മാറ്റരുത്. അവരുടെ സ്വത്തും നിങ്ങളുടെ സ്വത്തും കൂട്ടിക്കലര്‍ത്തി തിന്നരുത്. സംശയം വേണ്ട; കൊടും പാപമാണത്.
3
അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാവില്ലെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട മറ്റു സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാ നാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ളവരെ ഭാര്യമാരാക്കുക. നിങ്ങള്‍ പരിധി ലംഘിക്കുന്നവരാവാതിരിക്കാന്‍ അതാണ് ഏറ്റം നല്ലത്.
4
സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം തികഞ്ഞ തൃപ്തിയോടെ നല്‍കുക. അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടുതരികയാണെങ്കില്‍ നിങ്ങള്‍ക്കത് സ്വീകരിച്ചനുഭവിക്കാം.
5
അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവര്‍ക്ക് നിങ്ങള്‍ കൈവിട്ടുകൊടുക്കരുത്. എന്നാല്‍ അതില്‍നിന്ന് അവര്‍ക്ക് നിങ്ങള്‍ ഉണ്ണാനും ഉടുക്കാനും കൊടുക്കുക. അവരോട് നല്ല വാക്കു പറയുകയും ചെയ്യുക.
6
വിവാഹ പ്രായമാകുംവരെ അനാഥകളെ, അവര്‍ പക്വത പ്രാപിച്ചോ എന്ന് നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര്‍ കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്ത് അവര്‍ക്കു വിട്ടുകൊടുക്കുക. അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി അവരുടെ ധനം ധൂര്‍ത്തടിച്ച് ധൃതിയില്‍ തിന്നുതീര്‍ക്കരുത്. സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍ അനാഥകളുടെ സ്വത്തില്‍നിന്ന് ഒന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില്‍ ന്യായമായതെടുത്ത് ആഹരിക്കാവുന്നതാണ്. സ്വത്ത് അവരെ തിരിച്ചേല്‍പിക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തണം. കണക്കുനോക്കാന്‍ അല്ലാഹുതന്നെ മതി.
7
മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറവായാലും കൂടുതലായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്.
8
ഓഹരിവെക്കുമ്പോള്‍ ബന്ധുക്കളും അനാഥരും ദരിദ്രരും അവിടെ വന്നിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് അവര്‍ക്കും എന്തെങ്കിലും കൊടുക്കുക. അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.
9
തങ്ങള്‍ക്കു പിറകെ ദുര്‍ബലരായ മക്കളെ വിട്ടേച്ചുപോകുന്നവര്‍ അവരെയോര്‍ത്ത് ആശങ്കിക്കുന്നതുപോലെ മറ്റുള്ളവരുടെ കാര്യത്തിലും അവര്‍ ആശങ്കയുള്ളവരാകട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും നല്ല വാക്ക് പറയുകയും ചെയ്യട്ടെ.
10
അനാഥകളുടെ ധനം അന്യായമായി ആഹരിക്കുന്നവര്‍ അവരുടെ വയറുകളില്‍ തിന്നുനിറക്കുന്നത് തീയാണ്. സംശയം വേണ്ട; അവര്‍ നരകത്തീയില്‍ കത്തിയെരിയും.
11
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്ന് രണ്ടു സ്ത്രീയുടെ വിഹിതത്തിന് തുല്യമായതുണ്ട്. അഥവാ, രണ്ടിലേറെ പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മരിച്ചയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമാണ് അവര്‍ക്കുണ്ടാവുക. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പാതി ലഭിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ, അയാള്‍ക്ക് മക്കളില്ലാതെ മാതാപിതാക്കള്‍ അനന്തരാവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയ്യത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരി നിര്‍ണയം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ.
12
നിങ്ങളുടെ ഭാര്യമാര്‍ മക്കളില്ലാതെയാണ് മരിക്കുന്നതെങ്കില്‍ അവര്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പാതി നിങ്ങള്‍ക്കുള്ളതാണ്. അഥവാ, അവര്‍ക്ക് മക്കളുണ്ടെങ്കില്‍ അവര്‍ വിട്ടേച്ചുപോയതിന്റെ നാലിലൊന്നാണ് നിങ്ങള്‍ക്കുണ്ടാവുക. ഇത് അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ചുള്ളതില്‍ നിന്നാണ്. നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോകുന്ന സ്വത്തിന്റെ നാലിലൊന്ന് ഭാര്യമാര്‍ക്കുള്ളതാണ്. അഥവാ, നിങ്ങള്‍ക്ക് മക്കളുണ്ടെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ എട്ടിലൊന്നാണ് അവര്‍ക്കുണ്ടാവുക. നിങ്ങള്‍ നല്‍കുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ച ശേഷമാണിത്. അനന്തരമെടുക്കപ്പെടുന്ന പുരുഷന്നോ സ്ത്രീക്കോ പിതാവും മക്കളും മാതാപിതാക്കളൊത്ത സഹോദരങ്ങളും ഇല്ലാതിരിക്കുകയും മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടാവുകയുമാണെങ്കില്‍ അവരിലോരോരുത്തര്‍ക്കും ആറിലൊന്ന് വീതം ലഭിക്കുന്നതാണ്. അഥവാ, അവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അവ കഴിച്ചാണിത്. ഇതൊക്കെയും അല്ലാഹുവില്‍നിന്നുള്ള ഉപദേശമാണ്. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ ക്ഷമിക്കുന്നവനുമത്രെ.
13
ഇവയെല്ലാം അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവനെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അതുതന്നെയാണ് അതിമഹത്തായ വിജയം.
14
എന്നാല്‍, അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നവനെ അല്ലാഹു നരകത്തീയിലേക്കാണ് തള്ളിവിടുക. അവനതില്‍ സ്ഥിരവാസിയായിരിക്കും. വളരെ നിന്ദ്യമായ ശിക്ഷയാണ് അവന്നുണ്ടാവുക.
15
നിങ്ങളുടെ സ്ത്രീകളില്‍ അവിഹിതവൃത്തിയിലേര്‍പ്പെട്ടവര്‍ക്കെതിരെ നിങ്ങളില്‍നിന്ന് നാലുപേരെ സാക്ഷികളായി കൊണ്ടുവരിക. അവര്‍ സാക്ഷ്യം വഹിച്ചാല്‍ ആ സ്ത്രീകളെ വീടുകളില്‍ തടഞ്ഞുവെക്കുക; അവരെ മരണം പിടികൂടുകയോ അല്ലാഹു അവര്‍ക്ക് എന്തെങ്കിലും വഴി തുറന്നുകൊടുക്കുകയോ ചെയ്യുംവരെ.
16
നിങ്ങളില്‍നിന്ന് ഈ ഹീനവൃത്തിയിലേര്‍പ്പെടുന്ന ഇരുവരെയും നിങ്ങള്‍ പീഡിപ്പിക്കുക. അവരിരുവരും പശ്ചാത്തപിക്കുകയും സ്വയം നന്നാവുകയും ചെയ്താല്‍ നിങ്ങളവരെ വെറുതെ വിട്ടേക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമാകുന്നു.
17
അറിയുക: അറിവില്ലായ്മ കാരണം തെറ്റ് ചെയ്യുകയും ഒട്ടും വൈകാതെ അനുതപിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് പശ്ചാത്താപം. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
18
തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയും മരണമടുക്കുമ്പോള്‍ “ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു” എന്നു പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല പശ്ചാത്താപം. സത്യനിഷേധികളായി മരണമടയുന്നവര്‍ക്കുള്ളതുമല്ല. അവര്‍ക്കു നാം ഒരുക്കിവെച്ചത് നോവുറ്റ ശിക്ഷയാണ്.
19
വിശ്വസിച്ചവരേ, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ അനന്തരമെടുക്കാന്‍ നിങ്ങള്‍ക്കനുവാദമില്ല. നിങ്ങള്‍ അവര്‍ക്ക് നല്‍കിയ വിവാഹമൂല്യത്തില്‍നിന്ന് ഒരുഭാഗം തട്ടിയെടുക്കാനായി നിങ്ങളവരെ പീഡിപ്പിക്കരുത്- അവര്‍ പ്രകടമായ ദുര്‍നടപ്പില്‍ ഏര്‍പ്പെട്ടാലല്ലാതെ. അവരോട് മാന്യമായി സഹവസിക്കുക. അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയുക: നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം.
20
നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് ഒന്നുംതന്നെ തിരിച്ചുവാങ്ങരുത്. കള്ളം കെട്ടിച്ചമച്ചും പ്രകടമായ അനീതി കാണിച്ചും നിങ്ങളത് തിരിച്ചെടുക്കുകയോ?
21
നിങ്ങളെങ്ങനെ അവളില്‍നിന്നത് തിരിച്ചുവാങ്ങും? നിങ്ങള്‍ പരസ്പരം ലയിച്ചുചേര്‍ന്ന് ജീവിക്കുകയും നിങ്ങളില്‍നിന്ന് അവര്‍ കരുത്തുറ്റ കരാര്‍ വാങ്ങുകയും ചെയ്തിരിക്കെ!
22
നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്തിരുന്ന സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത് -മുമ്പ് നടന്നുകഴിഞ്ഞതല്ലാതെ- തീര്‍ച്ചയായും അത് മ്ളേഛമാണ്; വെറുക്കപ്പെട്ടതും ദുര്‍മാര്‍ഗവുമാണ്.
23
നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാര്‍, സഹോദരീ പുത്രിമാര്‍, നിങ്ങളെ മുലയൂട്ടിയ പോറ്റമ്മമാര്‍, മുലകുടി ബന്ധത്തിലെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവരെ വിവാഹം ചെയ്യല്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ട നിങ്ങളുടെ ഭാര്യമാരുടെ, നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തുപുത്രിമാരെയും നിങ്ങള്‍ക്ക് വിലക്കിയിരിക്കുന്നു. അഥവാ നിങ്ങളവരുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്കതില്‍ തെറ്റില്ല. നിങ്ങളുടെ ബീജത്തില്‍ ജനിച്ച പുത്രന്മാരുടെ ഭാര്യമാരെയും നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. രണ്ടു സഹോദരിമാരെ ഒരുമിച്ചു ഭാര്യമാരാക്കുന്നതും വിലക്കപ്പെട്ടതുതന്നെ- നേരത്തെ സംഭവിച്ചതൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
24
ഭര്‍ത്തൃമതികളായ സ്ത്രീകളും നിങ്ങള്‍ക്കു നിഷിദ്ധമാണ്. എന്നാല്‍ യുദ്ധത്തടവുകാരായി നിങ്ങളുടെ അധീനതയില്‍ വന്നവര്‍ ഇതില്‍നിന്നൊഴിവാണ്. ഇതെല്ലാം നിങ്ങള്‍ക്കുള്ള ദൈവിക നിയമമാണ്. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം വിവാഹമൂല്യം നല്‍കി നിങ്ങള്‍ക്ക് കല്യാണം കഴിക്കാവുന്നതാണ്. നിങ്ങള്‍ വിവാഹജീവിതം ആഗ്രഹിക്കുന്നുവരാകണം. അവിഹിതവേഴ്ച കാംക്ഷിക്കുന്നവരാകരുത്. അങ്ങനെ അവരുമായി ദാമ്പത്യസുഖമാസ്വദിച്ചാല്‍ നിര്‍ബന്ധമായും നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കണം. വിവാഹമൂല്യം തീരുമാനിച്ചശേഷം നിങ്ങള്‍ പരസ്പരസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
25
നിങ്ങളിലാര്‍ക്കെങ്കിലും വിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം ചെയ്യാം. നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് നന്നായറിയുക അല്ലാഹുവിനാണ്. നിങ്ങള്‍ ഒരേ വര്‍ഗത്തില്‍പെട്ടവരാണല്ലോ. അതിനാല്‍ അവരെ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങള്‍ വിവാഹം കഴിച്ചുകൊള്ളുക. അവര്‍ക്ക് ന്യായമായ വിവാഹമൂല്യം നല്‍കണം. അവര്‍ ചാരിത്രവതികളും ദുര്‍വൃത്തിയിലേര്‍പ്പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായിരിക്കണം. അങ്ങനെ അവര്‍ ദാമ്പത്യവരുതിയില്‍ വന്നശേഷം അവര്‍ ദുര്‍വൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ സ്വതന്ത്ര സ്ത്രീകളുടെ പാതി ശിക്ഷയാണ് അവര്‍ക്കുണ്ടാവുക. വിവാഹം കഴിച്ചില്ലെങ്കില്‍ തെറ്റ് സംഭവിച്ചേക്കുമെന്ന് ഭയമുള്ളവര്‍ക്ക് വേണ്ടിയാണിത്. എന്നാല്‍ ക്ഷമയവലംബിക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
26
നിങ്ങള്‍ക്ക് ദൈവിക നിയമങ്ങള്‍ വിവരിച്ചുതരാനും മുന്‍ഗാമികളുടെ മഹിതചര്യകള്‍ കാണിച്ചുതരാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാനും അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
27
അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണമെന്നുദ്ദേശിക്കുന്നു. എന്നാല്‍ താന്തോന്നികളായി കഴിയുന്നവരാഗ്രഹിക്കുന്നത് നിങ്ങള്‍ നേര്‍വഴിയില്‍നിന്ന് ബഹുദൂരം അകന്നുപോകണമെന്നാണ്.
28
അല്ലാഹു നിങ്ങളുടെ ഭാരം കുറക്കാനുദ്ദേശിക്കുന്നു. ഏറെ ദുര്‍ബലനായാണല്ലോ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്.
29
വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ധനം അന്യോന്യം അന്യായമായി നേടിയെടുത്ത് തിന്നരുത്. പരസ്പരം പൊരുത്തത്തോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ. നിങ്ങള്‍ നിങ്ങളെത്തന്നെ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്; തീര്‍ച്ച.
30
അക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്നവരെ നാം നരകത്തീയിലിട്ട് കരിക്കുക തന്നെ ചെയ്യും. അത് അല്ലാഹുവിന് ഏറെ എളുപ്പമാകുന്നു.
Sonraki 30 ayet →