2
അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍.
3
സത്യസന്ദേശവുമായി ഈ വേദം നിനക്ക് ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. തൌറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു.
4
അത് ഇതിനു മുമ്പാണ്. ഇതെല്ലാം മനുഷ്യര്‍ക്ക് വഴികാണിക്കാനുള്ളതാണ്. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന്‍ ഇറക്കിത്തന്നു. അതിനാല്‍ ഇനിയും അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു പ്രതാപിയും ശിക്ഷ നടപ്പാക്കുന്നവനുമാകുന്നു.
5
മണ്ണിലോ മാനത്തോ അല്ലാഹുവിന്റെ കാഴ്ചയില്‍ പെടാത്ത ഒന്നും തന്നെയില്ല; തീര്‍ച്ച.
6
അവനാണ് ഗര്‍ഭാശയങ്ങളില്‍ അവനിച്ഛിക്കും വിധം നിങ്ങളെ രൂപപ്പെടുത്തുന്നത്. അവനല്ലാതെ ദൈവമില്ല. അവന്‍ പ്രതാപിയാണ്. യുക്തിമാനും.
7
അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് വേദഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത നേടിയവര്‍ പറയും: "ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്." ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.
8
അവര്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ നേര്‍വഴിയിലാക്കിയശേഷം ഞങ്ങളുടെ മനസ്സുകളെ അതില്‍നിന്ന് തെറ്റിച്ചുകളയരുതേ! നിന്റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നല്‍കേണമേ. സംശയമില്ല, നീ തന്നെയാണ് അത്യുദാരന്‍".
9
"ഞങ്ങളുടെ നാഥാ! തീര്‍ച്ചയായും ഒരു നാള്‍ നീ ജനങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടും. അതിലൊട്ടും സംശയമില്ല. നിശ്ചയമായും അല്ലാഹു കരാര്‍ ലംഘിക്കുകയില്ല."
10
സത്യനിഷേധികള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷകിട്ടാന്‍ അവരുടെ സ്വത്തോ സന്താനങ്ങളോ തീരെ ഉപകരിക്കുകയില്ല. അവരാണ് നരകത്തീയിലെ വിറകായിത്തീരുന്നവര്‍.
11
ഫറവോന്റെ ആള്‍ക്കാരുടെയും അവര്‍ക്ക് മുമ്പുള്ളവരുടെയും അനുഭവം തന്നെയാണ് ഇവര്‍ക്കുമുണ്ടാവുക. അവരെല്ലാം നമ്മുടെ തെളിവുകളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ കുറ്റകൃത്യങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
12
സത്യനിഷേധികളോടു പറയുക: ഒട്ടും വൈകാതെ നിങ്ങളെ കീഴടക്കി കൂട്ടത്തോടെ നരകത്തീയിലേക്ക് നയിക്കും. അതെത്ര ചീത്ത സ്ഥലം!
13
പരസ്പരം ഏറ്റുമുട്ടിയ രണ്ടു കൂട്ടരില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. ഒരു വിഭാഗം ദൈവമാര്‍ഗത്തില്‍ പടവെട്ടുകയായിരുന്നു. മറു വിഭാഗം സത്യനിഷേധികളും. സത്യനിഷേധികളുടെ ദൃഷ്ടിയില്‍ സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുള്ളതായാണ് തോന്നിയത്. അല്ലാഹു അവനിച്ഛിക്കുന്നവരെ തന്റെ സഹായത്താല്‍ കരുത്തരാക്കുന്നു. തീര്‍ച്ചയായും ഉള്‍ക്കാഴ്ചയുള്ളവര്‍ക്കൊക്കെ ഇതില്‍ വലിയ ഗുണപാഠമുണ്ട്.
14
ഭാര്യമാര്‍, മക്കള്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കന്നുകാലികള്‍, കൃഷിയിടങ്ങള്‍ എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു. അതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗ വിഭവങ്ങളാണ്. എന്നാല്‍ ഏറ്റവും ഉത്തമമായ സങ്കേതം അല്ലാഹുവിങ്കലാകുന്നു.
15
പറയുക: ഇതിനേക്കാള്‍ ശ്രേഷ്ഠമായത് ഞാനറിയിച്ചുതരട്ടെയോ? ഭക്തി പുലര്‍ത്തിയവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ട്; ഒപ്പം ദൈവപ്രീതിയും. അല്ലാഹു തന്റെ അടിമകളുടെ അവസ്ഥകളൊക്കെ കണ്ടറിയുന്നവനാണ്.
16
ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണവര്‍: "ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരേണമേ. നരകശിക്ഷയില്‍നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ."
17
അവര്‍ ക്ഷമ പാലിക്കുന്നവരാണ്. സത്യസന്ധരാണ്. ദൈവഭക്തരാണ്. ദൈവമാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവരാണ്. രാവിന്റെ അവസാന യാമങ്ങളില്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നവരും.
18
താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സാക്ഷ്യം സമര്‍പ്പിച്ചിരിക്കുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന്‍ നീതി നടത്തുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍.
19
ഉറപ്പായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്ലാംതന്നെ. വേദപുസ്തകം ലഭിച്ചവര്‍ ഇതില്‍നിന്ന് തെന്നിമാറിയത് അവര്‍ക്ക് അറിവ് വന്നെത്തിയശേഷം മാത്രമാണ്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ആരെങ്കിലും അല്ലാഹുവിന്റെ തെളിവുകളെ തള്ളിക്കളയുന്നുവെങ്കില്‍ അറിയുക: അല്ലാഹു അതിവേഗം വിചാരണ നടത്തുന്നവനാണ്.
20
അഥവാ, അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ പറയുക: "ഞാന്‍ എന്നെ പൂര്‍ണമായും അല്ലാഹുവിന് സമര്‍പ്പിച്ചിരിക്കുന്നു; എന്നെ പിന്തുടര്‍ന്നവരും." വേദഗ്രന്ഥം ലഭിച്ചവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും നീ ചോദിക്കുക: “നിങ്ങള്‍ ദൈവത്തിന് കീഴ്പ്പെട്ടോ?" അവര്‍ കീഴ്പ്പെട്ടു കഴിഞ്ഞാല്‍ ഉറപ്പായും അവര്‍ നേര്‍വഴിയിലായി. അവര്‍ പിന്തിരിഞ്ഞു പോയാലോ അവര്‍ക്ക് സന്മാര്‍ഗം എത്തിക്കേണ്ട ബാധ്യതയേ നിനക്കുള്ളൂ. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യം സൂക്ഷ്മമായി വീക്ഷിക്കുന്നവനാണ്.
21
അല്ലാഹുവിന്റെ തെളിവുകളെ തള്ളിപ്പറയുകയും അന്യായമായി പ്രവാചകന്മാരെ കൊലപ്പെടുത്തുകയും നീതി പാലിക്കാന്‍ കല്‍പിക്കുന്നവരെ വധിക്കുകയും ചെയ്യുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് “സുവാര്‍ത്ത" അറിയിക്കുക.
22
തങ്ങളുടെ കര്‍മങ്ങളെല്ലാം ഇഹത്തിലും പരത്തിലും പാഴായിപ്പോയവരാണവര്‍. അവര്‍ക്കു സഹായികളായി ആരുമുണ്ടാവില്ല.
23
വേദവിജ്ഞാനത്തില്‍നിന്ന് ഒരു വിഹിതം കിട്ടിയ കൂട്ടരെ ക്കുറിച്ച് നീ അറിഞ്ഞില്ലേ? അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പിക്കാന്‍ അല്ലാഹുവിന്റെ വേദത്തിലേക്ക് അവരെ ക്ഷണിക്കുമ്പോള്‍ ഒരു വിഭാഗം ഒഴിഞ്ഞു മാറി പിന്തിരിഞ്ഞുപോകുന്നു.
24
നിര്‍ണിതമായ ഏതാനും നാളുകളല്ലാതെ നരകത്തീ തങ്ങളെ തൊടില്ലെന്ന് വാദിച്ചതിനാലാണ് അവരങ്ങനെയായത്. അവര്‍ സ്വയം കെട്ടിച്ചമച്ച വാദങ്ങള്‍ അവരുടെ മതകാര്യത്തിലവരെ വഞ്ചിതരാക്കിയിരിക്കുന്നു.
25
ഒരു ദിനം നാമവരെ ഒരുമിച്ചുകൂട്ടും. അന്ന് അവരുടെ അവസ്ഥ എന്തായിരിക്കും? അങ്ങനെ സംഭവിക്കുമെന്നതിലൊട്ടും സംശയമില്ല. അന്ന് ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കും. ആരോടും ഒട്ടും അനീതിയുണ്ടാവില്ല.
26
പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൌഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ.
27
നീ രാവിനെ പകലിലേക്ക് കടത്തിവിടുന്നു. പകലിനെ രാവിലേക്കും കടത്തിവിടുന്നു. നീ ജീവനില്ലാത്തതില്‍നിന്ന് ജീവനുള്ളതിനെ ഉണ്ടാക്കുന്നു. ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതിനെ പുറപ്പെടുവിക്കുന്നു. നീ ഇച്ഛിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ കൊടുക്കുന്നു.
28
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ ആത്മമിത്രങ്ങളാ ക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ അവരുമായി കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍ അതിനു വിരോധമില്ല. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കാണല്ലോ നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്.
29
പറയുക: നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാലും തെളിയിച്ചുകാട്ടിയാലും അല്ലാഹു അറിയും. ആകാശഭൂമികളിലുള്ളതെല്ലാം അവനറിയുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
30
ഓര്‍ക്കുക: ഓരോ മനുഷ്യനും താന്‍ ചെയ്ത നന്മയുടെയും തിന്മയുടെയും ഫലം നേരില്‍ കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍ നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന് ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചുപോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു.
Sonraki 30 ayet →