Ana SayfaMealler › Karakunnu-Elayavoor
KE

Karakunnu-Elayavoor

Karakunnu-Elayavoor
Karakunnu-Elayavoor meali ile okumaya başla
Hac 1 / 78
1
മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഉറപ്പായും അന്ത്യനാളിന്റെ പ്രകമ്പനം അതിഭയങ്കരം തന്നെ.
Karakunnu-Elayavoor 22:1
2
നിങ്ങളതു കാണുംനാളിലെ അവസ്ഥയോ; മുലയൂട്ടുന്ന മാതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മറക്കും. ഗര്‍ഭിണികള്‍ പ്രസവിച്ചുപോകും. ജനങ്ങളെ ലഹരിബാധിതരെപ്പോലെ നിനക്കന്ന് കാണാം. യഥാര്‍ഥത്തിലവര്‍ ലഹരിബാധിതരല്ല. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ അത്രമാത്രം ഘോരമായിരിക്കും.
Karakunnu-Elayavoor 22:2
3
ഒന്നുമറിയാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്. ധിക്കാരിയായ ഏതു ചെകുത്താനെയുമവര്‍ പിന്‍പറ്റുന്നു.
Karakunnu-Elayavoor 22:3
4
ചെകുത്താന്റെ കാര്യത്തില്‍ രേഖപ്പെടുത്തിയതിങ്ങനെയാണ്: ആര്‍ ചെകുത്താനെ മിത്രമായി സ്വീകരിക്കുന്നുവോ അയാളെ അവന്‍ പിഴപ്പിക്കും. നരകശിക്ഷയിലേക്ക് നയിക്കുകയും ചെയ്യും.
Karakunnu-Elayavoor 22:4
5
മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൌവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൌതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു.
Karakunnu-Elayavoor 22:5
6
അല്ലാഹു തന്നെയാണ് പരമ സത്യമെന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. എല്ലാ കാര്യത്തിനും കഴിവുറ്റവനാണവന്‍.
Karakunnu-Elayavoor 22:6
7
അന്ത്യസമയം വന്നെത്തുക തന്നെ ചെയ്യും; അതില്‍ സംശയം വേണ്ട. കുഴിമാടങ്ങളിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകതന്നെ ചെയ്യും.
Karakunnu-Elayavoor 22:7
8
എന്തെങ്കിലും അറിവോ വഴികാട്ടിയോ വെളിച്ചം നല്‍കുന്ന വേദപുസ്തകമോ ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ വെറുതെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്.
Karakunnu-Elayavoor 22:8
9
പിരടി ചെരിച്ച് ഹുങ്കുകാട്ടുന്നവനാണവന്‍.അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ആളുകളെ തെറ്റിക്കാനാണ് അവനിങ്ങനെ ചെയ്യുന്നത്. ഉറപ്പായും അവന് ഇഹലോകത്ത് നിന്ദ്യതയാണുണ്ടാവുക. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാമവനെ ചുട്ടെരിക്കുന്ന ശിക്ഷ ആസ്വദിപ്പിക്കും.
Karakunnu-Elayavoor 22:9
10
നിന്റെ കൈകള്‍ നേരത്തെ നേടിവെച്ചതിന്റെ ഫലമാണിത്. അല്ലാഹു തന്റെ ദാസന്മാരോട് അനീതി കാട്ടുന്നവനല്ല.
Karakunnu-Elayavoor 22:10
11
ഓരത്ത്നിന്ന് അല്ലാഹുവിന് വഴിപ്പെടുന്ന ചിലരുണ്ട്. നേട്ടം വല്ലതും കിട്ടുകയാണെങ്കില്‍ അതിലവന്‍ സമാധാനമടയും. വല്ല വിപത്തും വന്നാലോ, അപ്പോഴവന്‍ തിരിഞ്ഞുകളയും. അവന് ഇഹവും പരവും നഷ്ടപ്പെട്ടതുതന്നെ. പ്രകടമായ നഷ്ടവും ഇതത്രെ.
Karakunnu-Elayavoor 22:11
12
അല്ലാഹുവെക്കൂടാതെ തനിക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത വസ്തുക്കളെയവന്‍ വിളിച്ചുപ്രാര്‍ഥിക്കുന്നു. ഇതുതന്നെയാണ് പരമമായ വഴികേട്.
Karakunnu-Elayavoor 22:12
13
ആരുടെ ഉപദ്രവം അവന്റെ ഉപകാരത്തെക്കാള്‍ അടുത്തതാണോ അവരെയാണവന്‍ വിളിച്ചുപ്രാര്‍ഥിക്കുന്നത്. അവന്റെ രക്ഷകന്‍ എത്ര ചീത്ത! എത്ര വിലകെട്ട കൂട്ടുകാരന്‍!
Karakunnu-Elayavoor 22:13
14
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ അല്ലാഹു, താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.
Karakunnu-Elayavoor 22:14
15
ഇഹത്തിലും പരത്തിലും പ്രവാചകനെ അല്ലാഹു സഹായിക്കാന്‍ പോകുന്നില്ലെന്ന് കരുതുന്നവന്‍, ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് ആ സഹായം മുറിച്ചുകളയട്ടെ. എന്നിട്ട് തന്നെ വെറുപ്പ് പിടിപ്പിക്കുന്ന അക്കാര്യം ഇല്ലാതാക്കാന്‍ തന്റെ തന്ത്രം കൊണ്ട് സാധിക്കുമോയെന്ന് അവനൊന്ന് നോക്കട്ടെ.
Karakunnu-Elayavoor 22:15
16
ഇവ്വിധം പ്രകടമായ തെളിവുകളുമായി നാം ഈ ഖുര്‍ആന്‍ ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു.
Karakunnu-Elayavoor 22:16
17
സത്യവിശ്വാസികള്‍, യഹൂദര്‍, സാബികള്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യും. അല്ലാഹു സകലസംഗതികള്‍ക്കും സാക്ഷിയാകുന്നു.
Karakunnu-Elayavoor 22:17
18
ആകാശങ്ങളിലുള്ളവര്‍, ഭൂമിയിലുള്ളവര്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, മലകള്‍, മരങ്ങള്‍, ജീവജാലങ്ങള്‍, എണ്ണമറ്റ മനുഷ്യര്‍, എല്ലാം അല്ലാഹുവിന് പ്രണാമമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് നീ കാണുന്നില്ലേ? കുറേപേര്‍ ദൈവശിക്ഷക്ക് അര്‍ഹരായിരിക്കുന്നു. അല്ലാഹു ആരെയെങ്കിലും അപമാനിതനാക്കുകയാണെങ്കില്‍ അയാളെ ആദരണീയനാക്കാന്‍ ആര്‍ക്കുമാവില്ല. സംശയം വേണ്ട; അല്ലാഹു അവനിച്ഛിക്കുന്നതു ചെയ്യുന്നു.
Karakunnu-Elayavoor 22:18
19
തങ്ങളുടെ നാഥന്റെ കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു കക്ഷികളാണിത്. എന്നാല്‍ സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തീയാലുള്ള തുണി മുറിച്ചുകൊടുക്കുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളച്ചവെള്ളം ഒഴിക്കും.
Karakunnu-Elayavoor 22:19
20
അതുവഴി അവരുടെ വയറ്റിലുള്ളതും തൊലിയും ഉരുകിപ്പോകും.
Karakunnu-Elayavoor 22:20
21
അവര്‍ക്കെതിരെ ഇരുമ്പുദണ്ഡുകള്‍ പ്രയോഗിക്കും.
Karakunnu-Elayavoor 22:21
22
അവര്‍ ആ നരകത്തീയില്‍നിന്ന് കൊടുംക്ളേശം കാരണം പുറത്തുപോകാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. കരിച്ചുകളയുന്ന ശിക്ഷ നിങ്ങളനുഭവിച്ചുകൊള്ളുക.
Karakunnu-Elayavoor 22:22
23
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുകതന്നെ ചെയ്യും. അവരെയവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കും. അവരുടെ വസ്ത്രങ്ങള്‍ മിനുത്ത പട്ടുകൊണ്ടുള്ളവയായിരിക്കും.
Karakunnu-Elayavoor 22:23
24
ഏറ്റം ഉല്‍കൃഷ്ടമായ വചനത്തിലേക്കാണവര്‍ നയിക്കപ്പെട്ടത്. സ്തുത്യര്‍ഹനായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കാണവര്‍ ആനയിക്കപ്പെട്ടത്.
Karakunnu-Elayavoor 22:24
25
സത്യത്തെ തള്ളിപ്പറയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനത്തെ തടയുകയും ചെയ്തവര്‍ ശിക്ഷാര്‍ഹരാണ്. നാം സര്‍വ ജനത്തിനുമായി നിര്‍മിച്ചുവെച്ചതും തദ്ദേശീയര്‍ക്കും പരദേശികള്‍ക്കും തുല്യാവകാശമുള്ളതുമായ മസ്ജിദുല്‍ ഹറാമിലേക്കുള്ള പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയവരും ശിക്ഷാര്‍ഹര്‍ തന്നെ. അവിടെവെച്ച് അന്യായമായി അധര്‍മം കാട്ടാനുദ്ദേശിക്കുന്നവരെ നാം നോവേറിയശിക്ഷ ആസ്വദിപ്പിക്കുകതന്നെ ചെയ്യും.
Karakunnu-Elayavoor 22:25
26
ഇബ്റാഹീമിനു നാം ആ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണയിച്ചുകൊടുത്ത സന്ദര്‍ഭം: ഒന്നിനെയും എന്റെ പങ്കാളിയാക്കരുതെന്ന് നാം നിര്‍ദേശിച്ചു; ത്വവാഫ് ചെയ്യുന്നവര്‍ക്കും നിന്നു നമസ്കരിക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും സാഷ്ടാംഗം പ്രണമിക്കുന്നവര്‍ക്കും വേണ്ടി എന്റെ ആ മന്ദിരം ശുദ്ധമാക്കിവെക്കണമെന്നും.
Karakunnu-Elayavoor 22:26
27
തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും.
Karakunnu-Elayavoor 22:27
28
അവിടെ അവര്‍ തങ്ങള്‍ക്കുപകരിക്കുന്ന രംഗങ്ങളില്‍ സന്നിഹിതരാകും. അല്ലാഹു അവര്‍ക്കേകിയ മൃഗങ്ങളെ ചില നിര്‍ണിത ദിവസങ്ങളില്‍ അവന്റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കും. ആ ബലിമാംസം നിങ്ങള്‍ തിന്നുക. പ്രയാസക്കാര്‍ക്കും പാവങ്ങള്‍ക്കും തിന്നാന്‍ കൊടുക്കുക.
Karakunnu-Elayavoor 22:28
29
പിന്നീടവര്‍ തങ്ങളുടെ അഴുക്കുകള്‍ നീക്കിക്കളയട്ടെ. നേര്‍ച്ചകള്‍ നിറവേറ്റട്ടെ. ആ പുരാതനമന്ദിരത്തെ ചുറ്റട്ടെ.
Karakunnu-Elayavoor 22:29
30
അല്ലാഹുവിന്റെ കല്‍പനയാണിത്. അല്ലാഹു ആദരണീയമാക്കിയവയെ അംഗീകരിച്ചാദരിക്കുന്നവന് തന്റെ നാഥന്റെ അടുക്കലത് ഏറെ ഗുണകരമായിരിക്കും. നിങ്ങള്‍ക്ക് ഖുര്‍ആനിലൂടെ വിവരിച്ചുതന്നതൊഴികെയുള്ള നാല്‍ക്കാലികള്‍ നിങ്ങള്‍ക്ക് അനുവദനീയമാണ്. അതിനാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക. വ്യാജവാക്കുകള്‍ വര്‍ജിക്കുക.
Karakunnu-Elayavoor 22:30