Ana SayfaMealler › Karakunnu-Elayavoor
KE

Karakunnu-Elayavoor

Karakunnu-Elayavoor
Karakunnu-Elayavoor meali ile okumaya başla
Nahl 1 / 128
1
അല്ലാഹുവിന്റെ തീരുമാനം വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളിനി അതിന് ധൃതികാണിക്കേണ്ട. അവര്‍ പങ്കുചേര്‍ക്കുന്നവരില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനും ഉന്നതനുമാണ്.
Karakunnu-Elayavoor 16:1
2
അല്ലാഹു തന്റെ ദാസന്മാരില്‍ നിന്ന് താനിച്ഛിക്കുന്നവരുടെ മേല്‍ തന്റെ തീരുമാനപ്രകാരം ദിവ്യചൈതന്യവുമായി മലക്കുകളെ ഇറക്കുന്നു. "നിങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക: ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എന്നെ സൂക്ഷിച്ചു ജീവിക്കുക.”
Karakunnu-Elayavoor 16:2
3
ആകാശഭൂമികളെ അവന്‍ യാഥാര്‍ഥ്യബോധത്തോടെ സൃഷ്ടിച്ചിരിക്കുന്നു. അവര്‍ പങ്കുചേര്‍ക്കുന്നവക്കെല്ലാം അതീതനാണവന്‍.
Karakunnu-Elayavoor 16:3
4
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ഒരു ശുക്ളകണത്തില്‍ നിന്നാണ്. എന്നിട്ടും അവനിതാ തികഞ്ഞ താര്‍ക്കികനായിരിക്കുന്നു.
Karakunnu-Elayavoor 16:4
5
അല്ലാഹു കന്നുകാലികളെ സൃഷ്ടിച്ചു. അവയില്‍ നിങ്ങള്‍ക്ക് തണുപ്പകറ്റാനുള്ള വസ്ത്രമുണ്ട്. മറ്റുപകാരങ്ങളും. നിങ്ങളവയെ തിന്നുകയും ചെയ്യുന്നു.
Karakunnu-Elayavoor 16:5
6
നിങ്ങള്‍ കൌതുകത്തോടെയാണ് അവയെ മേച്ചില്‍സ്ഥലത്തുനിന്ന് തിരിച്ചുകൊണ്ടുവരുന്നത്. മേയാന്‍ വിടുന്നതും അവ്വിധംതന്നെ.
Karakunnu-Elayavoor 16:6
7
കടുത്ത ശാരീരിക പ്രയാസത്തോടെയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാവാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ ചുമന്നുകൊണ്ടുപോവുന്നു. നിങ്ങളുടെ നാഥന്‍ അതീവ ദയാലുവും പരമകാരുണികനുമാണ്.
Karakunnu-Elayavoor 16:7
8
അവന്‍ കുതിരകളെയും കോവര്‍ കഴുതകളെയും കഴുതകളെയും സൃഷ്ടിച്ചു. നിങ്ങള്‍ക്ക് യാത്രക്കുപയോഗിക്കാനും അലങ്കാരമായും. നിങ്ങള്‍ക്കറിയാത്ത പലതും അവന്‍ സൃഷ്ടിക്കുന്നു.
Karakunnu-Elayavoor 16:8
9
നേര്‍വഴി കാണിക്കല്‍ അല്ലാഹുവിന്റെ ബാധ്യതയത്രെ. വഴികളില്‍ പിഴച്ചവയുമുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെയൊക്കെ അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.
Karakunnu-Elayavoor 16:9
10
അവനാണ് മാനത്തുനിന്ന് വെള്ളമിറക്കിയത്. നിങ്ങള്‍ക്കുള്ള കുടിവെള്ളമതാണ്. നിങ്ങള്‍ കാലികളെ മേയാനുപയോഗിക്കുന്ന ചെടികളുണ്ടാവുന്നതും അതിലൂടെയാണ്.
Karakunnu-Elayavoor 16:10
11
അതുവഴി അവന്‍ നിങ്ങള്‍ക്ക് കൃഷിയും ഒലീവും ഈന്തപ്പനയും മുന്തിരിയും മുളപ്പിച്ചുതരുന്നു. എല്ലായിനം കായ്കനികളും. ചിന്തിക്കുന്ന ജനത്തിന് ഇതിലെല്ലാം ധാരാളം തെളിവുകളുണ്ട്.
Karakunnu-Elayavoor 16:11
12
അവന്‍ രാപ്പകലുകളെയും സൂര്യചന്ദ്രന്മാരെയും നിങ്ങള്‍ക്ക് അധീനമാക്കിത്തന്നു. അവന്റെ കല്‍പനപ്രകാരം എല്ലാ നക്ഷത്രങ്ങളും വിധേയമാക്കപ്പെട്ടിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം തെളിവുകളുണ്ട്.
Karakunnu-Elayavoor 16:12
13
അവന്‍ ഭൂമിയില്‍ നിങ്ങള്‍ക്കായി വിവിധ വര്‍ണങ്ങളില്‍ നിരവധി വസ്തുക്കള്‍ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. പാഠമുള്‍ക്കൊള്ളുന്ന ജനത്തിന് അവയിലും മഹത്തായ തെളിവുണ്ട്.
Karakunnu-Elayavoor 16:13
14
അവന്‍ സമുദ്രത്തെ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു. നിങ്ങളതില്‍നിന്ന് പുതുമാംസം ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണങ്ങള്‍ കണ്ടെടുക്കാനും. കപ്പല്‍ അതിലെ അലമാലകളെ കീറിമുറിച്ച് സഞ്ചരിക്കുന്നത് നീ കാണുന്നുണ്ടല്ലോ: നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യം തേടാന്‍ വേണ്ടി. നിങ്ങള്‍ അവനോട് നന്ദി കാണിക്കുന്നവരാകാനും.
Karakunnu-Elayavoor 16:14
15
ഭൂമിയില്‍ ഊന്നിയുറച്ചു നില്‍ക്കുന്ന മലകള്‍ നാം സ്ഥാപിച്ചിരിക്കുന്നു; ഭൂമി നിങ്ങളെയുംകൊണ്ട് ആടിയുലയാതിരിക്കാന്‍. അവന്‍ പുഴകളും പെരുവഴികളുമുണ്ടാക്കി. നിങ്ങള്‍ നേര്‍വഴി പ്രാപിക്കാന്‍.
Karakunnu-Elayavoor 16:15
16
കൂടാതെ വേറെയും വഴിയടയാളങ്ങളുണ്ട്. നക്ഷത്രങ്ങള്‍ മുഖേനയും അവര്‍ വഴികണ്ടെത്തുന്നു.
Karakunnu-Elayavoor 16:16
17
അപ്പോള്‍ പടച്ചവന്‍ പടക്കാത്തവരെപ്പോലെയാണോ? നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
Karakunnu-Elayavoor 16:17
18
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കവ തിട്ടപ്പെടുത്താനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
Karakunnu-Elayavoor 16:18
19
നിങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നതും തെളിയിച്ചു കാണിക്കുന്നതും അല്ലാഹു അറിയുന്നു.
Karakunnu-Elayavoor 16:19
20
അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരും ഒന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല; അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാണ്.
Karakunnu-Elayavoor 16:20
21
അവര്‍ മൃതശരീരങ്ങളാണ്. ജീവനില്ലാത്തവര്‍. തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എപ്പോഴെന്നുപോലും അവരറിയുന്നില്ല.
Karakunnu-Elayavoor 16:21
22
നിങ്ങളുടെ ദൈവം ഏകദൈവമാണ്. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അതിനെ നിഷേധിക്കുന്നവയാണ്. അവര്‍ അഹങ്കാരികളാണ്.
Karakunnu-Elayavoor 16:22
23
അവര്‍ ഒളിപ്പിച്ചുവെക്കുന്നതും തെളിയിച്ചുകാണിക്കുന്നതും അല്ലാഹു അറിയുന്നു. അഹങ്കാരികളെ അവന്‍ ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.
Karakunnu-Elayavoor 16:23
24
നിങ്ങളുടെ നാഥന്‍ ഇറക്കിത്തന്നത് എന്താണെന്ന് ചോദിച്ചാല്‍ അവര്‍ പറയും: "പൂര്‍വികരുടെ പഴങ്കഥകള്‍.”
Karakunnu-Elayavoor 16:24
25
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തങ്ങളുടെ പാപഭാരം പൂര്‍ണമായും ചുമക്കാനാണിത് ഇടവരുത്തുക. ഒരു വിവരവുമില്ലാതെ തങ്ങള്‍ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നവരുടെ പാപഭാരങ്ങളില്‍ ഒരു പങ്കും അവര്‍ പേറേണ്ടിവരും. അറിയുക: എത്ര ചീത്ത ഭാരമാണ് അവര്‍ ചുമന്നുകൊണ്ടിരിക്കുന്നത്!
Karakunnu-Elayavoor 16:25
26
അവര്‍ക്കു മുമ്പുള്ളവരും ഇങ്ങനെ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ കെട്ടിയുണ്ടാക്കിയ കൌശലപ്പുരയുടെ അസ്ഥിവാരം തന്നെ അല്ലാഹു തകര്‍ത്തുകളഞ്ഞു. അതോടെ അതിന്റെ മേല്‍പ്പുര അവരുടെ മേല്‍ തകര്‍ന്നുവീണു. അവര്‍ക്കറിയാത്ത ഭാഗത്തുനിന്നാണ് ശിക്ഷകള്‍ അവര്‍ക്കു മേല്‍ വന്നുവീണത്.
Karakunnu-Elayavoor 16:26
27
പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ അല്ലാഹു അവരെ നിന്ദ്യരാക്കും. അവന്‍ അവരോടിങ്ങനെ ചോദിക്കും: "ഇപ്പോള്‍ എന്റെ പങ്കാളികളെവിടെ? അവര്‍ക്കു വേണ്ടിയായിരുന്നുവല്ലോ നിങ്ങള്‍ ചേരിതിരിഞ്ഞു തര്‍ക്കിച്ചിരുന്നത്?” അറിവുള്ളവര്‍ പറയും: "ഇന്ന് നിന്ദ്യതയും ശിക്ഷയും സത്യനിഷേധികള്‍ക്കു തന്നെ.”
Karakunnu-Elayavoor 16:27
28
തങ്ങളോട് തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ജീവന്‍ പിടിച്ചെടുക്കുമ്പോള്‍ അവര്‍ അല്ലാഹുവിന് കീഴ്പെടും. “ഞങ്ങള്‍ തെറ്റൊന്നും ചെയ്തിരുന്നില്ലല്ലോ” എന്നു പറയുകയും ചെയ്യും. എന്നാല്‍; നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.
Karakunnu-Elayavoor 16:28
29
അതിനാല്‍ നരക കവാടങ്ങളിലൂടെ കടന്നുകൊള്ളുക. നിങ്ങളവിടെ നിത്യവാസികളായിരിക്കും. അഹങ്കാരികളുടേത് എത്ര ചീത്ത സങ്കേതം!
Karakunnu-Elayavoor 16:29
30
സൂക്ഷ്മത പാലിച്ചവരോട് ചോദിക്കും: "നിങ്ങളുടെ നാഥന്‍ എന്താണ് ഇറക്കിത്തന്നത്?” അപ്പോഴവര്‍ പറയും: "നല്ലതു തന്നെ.” സുകൃതം ചെയ്തവര്‍ക്ക് ഈ ലോകത്തുതന്നെ സദ്ഫലമുണ്ട്. പരലോക ഭവനമോ കൂടുതലുത്തമവും. ഭക്തന്മാര്‍ക്കുള്ള ഭവനം എത്ര മഹത്തരം!
Karakunnu-Elayavoor 16:30