Ana SayfaMealler › Karakunnu-Elayavoor
KE

Karakunnu-Elayavoor

Karakunnu-Elayavoor
Karakunnu-Elayavoor meali ile okumaya başla
Rad 1 / 43
1
അലിഫ് - ലാം - മീം - റാഅ്. ഇത് വേദപുസ്തകത്തിലെ വചനങ്ങളാണ്. നിന്റെ നാഥനില്‍ നിന്ന് നിനക്ക് അവതരിച്ചത്. തീര്‍ത്തും സത്യമാണിത്. എങ്കിലും ജനങ്ങളിലേറെപ്പേരും വിശ്വസിക്കുന്നവരല്ല.
Karakunnu-Elayavoor 13:1
2
നിങ്ങള്‍ കാണുന്ന താങ്ങൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തിനിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. അവന്‍ സൂര്യ ചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം നിശ്ചിത കാലപരിധിയില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ കാര്യങ്ങളെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു. നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഢബോധ്യമുള്ളവരാകാന്‍.
Karakunnu-Elayavoor 13:2
3
അവനാണ് ഈ ഭൂമിയെ വിശാലമാക്കിയത്. അവനതില്‍ നീങ്ങിപ്പോകാത്ത പര്‍വതങ്ങളുണ്ടാക്കി; നദികളും. അവന്‍ തന്നെ എല്ലാ പഴങ്ങളിലും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. അവന്‍ രാവ് കൊണ്ട് പകലിനെ മൂടുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും അടയാളങ്ങളുണ്ട്.
Karakunnu-Elayavoor 13:3
4
ഭൂമിയില്‍ അടുത്തടുത്തുള്ള ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോപ്പുകളുണ്ട്. കൃഷിയുണ്ട്. ഒറ്റയായും കൂട്ടായും വളരുന്ന ഈത്തപ്പനകളുണ്ട്. എല്ലാറ്റിനെയും നനയ്ക്കുന്നത് ഒരേ വെള്ളമാണ്. എന്നിട്ടും ചില പഴങ്ങളുടെ രുചി മറ്റുചിലതിന്റേതിനെക്കാള്‍ നാം വിശിഷ്ടമാക്കിയിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
Karakunnu-Elayavoor 13:4
5
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍ ജനത്തിന്റെ ഈ വാക്കാണ് ഏറെ അദ്ഭുതകരമായിട്ടുള്ളത്: "നാം മരിച്ചു മണ്ണായിക്കഴിഞ്ഞാല്‍ വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ?” അവരാണ് തങ്ങളുടെ നാഥനില്‍ അവിശ്വസിച്ചവര്‍. അവരുടെ കണ്ഠങ്ങളില്‍ ചങ്ങലകളുണ്ട്. നരകാവകാശികളും അവര്‍ തന്നെ. അവരതില്‍ നിത്യവാസികളായിരിക്കും.
Karakunnu-Elayavoor 13:5
6
ഇക്കൂട്ടര്‍ നിന്നോട് നന്മക്കു മുമ്പെ തിന്മക്കായി തിടുക്കം കൂട്ടുന്നു. എന്നാല്‍ ഇവര്‍ക്കു മുമ്പ് ഗുണപാഠമുള്‍ക്കൊള്ളുന്ന ശിക്ഷകള്‍ എത്രയോ കഴിഞ്ഞുപോയിട്ടുണ്ട്. ജനം അതിക്രമം കാണിച്ചിട്ടും നിന്റെ നാഥന്‍ അവര്‍ക്ക് ഏറെ മാപ്പേകിയിട്ടുമുണ്ട്. നിന്റെ നാഥന്‍ കഠിനമായി ശിക്ഷിക്കുന്നവനുമാണ്.
Karakunnu-Elayavoor 13:6
7
സത്യനിഷേധികള്‍ ചോദിക്കുന്നു: "ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും ഇറക്കിക്കിട്ടാത്തതെന്ത്?” എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി.
Karakunnu-Elayavoor 13:7
8
ഓരോ സ്ത്രീയും ഗര്‍ഭാശയത്തില്‍ ചുമക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നതും അധികരിപ്പിക്കുന്നതും അവന്നറിയാം. എല്ലാ കാര്യങ്ങള്‍ക്കും അവന്റെയടുത്ത് വ്യക്തമായ വ്യവസ്ഥകളുണ്ട്.
Karakunnu-Elayavoor 13:8
9
അവന്‍ ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണ്. മഹാനും ഉന്നതനുമാണ്.
Karakunnu-Elayavoor 13:9
10
നിങ്ങളിലെ മെല്ലെ സംസാരിക്കുന്നവനും ഉറക്കെ സംസാരിക്കുന്നവനും രാവില്‍ മറഞ്ഞിരിക്കുന്നവനും പകലില്‍ ഇറങ്ങിനടക്കുന്നവനുമെല്ലാം അവനെ സംബന്ധിച്ചിടത്തോളം സമമാണ്.
Karakunnu-Elayavoor 13:10
11
എല്ലാ ഓരോ മനുഷ്യന്റെയും മുന്നിലും പിന്നിലും അവന്നായി നിയോഗിക്കപ്പെട്ട മേല്‍നോട്ടക്കാരുണ്ട്. അല്ലാഹുവിന്റെ കല്‍പന പ്രകാരം അവരവനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ. എന്നാല്‍ അല്ലാഹു ഒരു ജനതക്ക് വല്ല ദുരിതവും വരുത്താനുദ്ദേശിച്ചാല്‍ ആര്‍ക്കും അത് തടുക്കാനാവില്ല. അവനെക്കൂടാതെ അവര്‍ക്ക് രക്ഷകനുമില്ല.
Karakunnu-Elayavoor 13:11
12
പേടിയും പ്രതീക്ഷയുമുണ്ടാക്കുന്ന മിന്നല്‍പ്പിണര്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത് അവനാണ്. ജലവാഹിനികളായ കനത്ത കാര്‍മേഘങ്ങളുണ്ടാക്കുന്നതും അവന്‍ തന്നെ.
Karakunnu-Elayavoor 13:12
13
ഇടിനാദം അവനെ സ്തുതിച്ചുകൊണ്ട് അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സംബന്ധിച്ച ഭയത്താല്‍ മലക്കുകളും അതുതന്നെ ചെയ്യുന്നു. അവന്‍ ഘോരഗര്‍ജനമുള്ള ഇടിവാളുകളയക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ അവനുദ്ദേശിക്കുന്നവരില്‍ അത് പതിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനാണവന്‍.
Karakunnu-Elayavoor 13:13
14
അവനോടുള്ളതുമാത്രമാണ് യഥാര്‍ഥ പ്രാര്‍ഥന. അവനെക്കൂടാതെ ഇക്കൂട്ടര്‍ ആരോടൊക്കെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ക്കൊന്നും ഒരുത്തരവും നല്‍കാനാവില്ല. വെള്ളത്തിലേക്ക് ഇരുകൈകളും നീട്ടി അത് വായിലെത്താന്‍ കാത്തിരിക്കുന്നവനെപ്പോലെയാണവര്‍. വെള്ളം അങ്ങോട്ടെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന പൂര്‍ണമായും പാഴായതുതന്നെ.
Karakunnu-Elayavoor 13:14
15
ആകാശഭൂമികളിലുള്ളവരൊക്കെയും ഇഷ്ടത്തോടെയോ നിര്‍ബന്ധിതമായോ സാഷ്ടാംഗം ചെയ്തുകൊണ്ടിരിക്കുന്നതും അല്ലാഹുവിനാണ്. അവരുടെ നിഴലുകള്‍ പോലും രാവിലെയും വൈകുന്നേരവും അതുതന്നെ ചെയ്യുന്നു.
Karakunnu-Elayavoor 13:15
16
ചോദിക്കുക: ആരാണ് ആകാശഭൂമികളുടെ നാഥന്‍! പറയുക: അല്ലാഹു. അവരോട് പറയുക: എന്നിട്ടും സ്വന്തത്തിനുപോലും ഗുണമോ ദോഷമോ വരുത്താനാവാത്തവരെയാണോ നിങ്ങള്‍ അല്ലാഹുവെക്കൂടാതെ രക്ഷാധികാരികളാക്കിയിരിക്കുന്നത്? ചോദിക്കുക: കണ്ണുപൊട്ടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? ഇരുളും വെളിച്ചവും സമമാണോ? അതല്ല; അവരുടെ സാങ്കല്‍പിക സഹദൈവങ്ങള്‍ അല്ലാഹു സൃഷ്ടിക്കുന്നതുപോലെത്തന്നെ സൃഷ്ടി നടത്തുകയും അതുകണ്ട് ഇരുവിഭാഗത്തിന്റെയും സൃഷ്ടികളവര്‍ക്ക് തിരിച്ചറിയാതാവുകയുമാണോ ഉണ്ടായത്? പറയുക: എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവന്‍ ഏകനും എല്ലാറ്റിനെയും അതിജയിക്കുന്നവനുമാണ്.
Karakunnu-Elayavoor 13:16
17
അവന്‍ മാനത്തുനിന്നു വെള്ളമിറക്കി. അങ്ങനെ അരുവികളിലൂടെ അവയുടെ വലുപ്പത്തിന്റെ തോതനുസരിച്ച് അതൊഴുകി. ആ പ്രവാഹത്തിന്റെ ഉപരിതലത്തില്‍ പതയുണ്ട്. ആഭരണങ്ങളോ ഉപകരണങ്ങളോ ഉണ്ടാക്കാനായി അവര്‍ തീയിലിട്ടുരുക്കുന്നവയില്‍നിന്നും ഇതുപോലുള്ള പതയുണ്ടാകാറുണ്ട്. ഇവ്വിധമാണ് അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ പത വറ്റിപ്പോകുന്നു. ജനങ്ങള്‍ക്കുപകരിക്കുന്നത് ഭൂമിയില്‍ ബാക്കിയാവുകയും ചെയ്യും. അവ്വിധം അല്ലാഹു ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നു.
Karakunnu-Elayavoor 13:17
18
തങ്ങളുടെ നാഥന്റെ ക്ഷണം സ്വീകരിച്ചവര്‍ക്ക് എല്ലാ നന്മയുമുണ്ട്. അവന്റെ ക്ഷണം സ്വീകരിക്കാത്തവരോ, അവര്‍ക്ക് ഭൂമിയിലുള്ള സകലതും അതോടൊപ്പം അത്ര വേറെയും ഉണ്ടായാല്‍ പോലും ശിക്ഷ ഒഴിവാകാന്‍ അതൊക്കെയും അവര്‍ പിഴയായി ഒടുക്കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്. അവരുടെ താവളം നരകമാണ്. എത്ര ചീത്ത സങ്കേതം!
Karakunnu-Elayavoor 13:18
19
അപ്പോള്‍ നിന്റെ നാഥന്‍ നിനക്കിറക്കിത്തന്നത് സത്യമാണെന്ന് അറിയുന്നവന്‍ കുരുടനെപ്പോലെയാകുമോ? വിചാരശാലികള്‍ മാത്രമേ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുകയുള്ളൂ.
Karakunnu-Elayavoor 13:19
20
അല്ലാഹുവോടുള്ള വാഗ്ദാനം പൂര്‍ണമായും നിറവേറ്റുന്നവരാണവര്‍. കരാര്‍ ലംഘിക്കാത്തവരും.
Karakunnu-Elayavoor 13:20
21
ചേര്‍ത്തുവെക്കാന്‍ അല്ലാഹു കല്‍പിച്ച ബന്ധങ്ങളെയൊക്കെ കൂട്ടിയിണക്കുന്നവരാണവര്‍. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരും. കടുത്ത വിചാരണയെ പേടിക്കുന്നവരുമാണ്.
Karakunnu-Elayavoor 13:21
22
അവര്‍ തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് ക്ഷമപാലിക്കുന്നവരുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയ വിഭവങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരുമാണ്. തിന്മയെ നന്മകൊണ്ടു തടയുന്നവരും. അവര്‍ക്കുള്ളതാണ് പരലോക നേട്ടം.
Karakunnu-Elayavoor 13:22
23
അതായത് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍. അവരും അവരുടെ മാതാപിതാക്കളിലും ഇണകളിലും മക്കളിലുമുള്ള സദ്വൃത്തരും അതില്‍ പ്രവേശിക്കും. മലക്കുകള്‍ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തെത്തും.
Karakunnu-Elayavoor 13:23
24
മലക്കുകള്‍ പറയും: "നിങ്ങള്‍ ക്ഷമപാലിച്ചതിനാല്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാവട്ടെ.” ആ പരലോക ഭവനം എത്ര അനുഗ്രഹപൂര്‍ണം!
Karakunnu-Elayavoor 13:24
25
അല്ലാഹുവോടുള്ള കരാര്‍ ഉറപ്പിച്ചശേഷം ലംഘിക്കുകയും അവന്‍ കൂട്ടിയിണക്കാന്‍ കല്‍പിച്ചവയെ അറുത്തുമാറ്റുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് ശാപം. അവര്‍ക്കുണ്ടാവുക ഏറ്റവും ചീത്തയായ പാര്‍പ്പിടമാണ്.
Karakunnu-Elayavoor 13:25
26
അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ സമൃദ്ധമായി നല്‍കുന്നു. വേറെ ചിലര്‍ക്കത് പരിമിതപ്പെടുത്തുന്നു. അവര്‍ ഈലോകജീവിതം കൊണ്ടുതന്നെ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിതം നന്നെ തുച്ഛമായ വിഭവം മാത്രമാണ്.
Karakunnu-Elayavoor 13:26
27
സത്യനിഷേധികള്‍ പറയുന്നു: "ഇയാള്‍ക്ക് എന്തുകൊണ്ടാണ് ഇയാളുടെ നാഥനില്‍നിന്ന് ഒരടയാളവും ഇറക്കിക്കിട്ടാത്തത്?” പറയുക: "തീര്‍ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നവരെ അവന്‍ തന്നിലേക്കുള്ള നേര്‍വഴിയില്‍ നയിക്കുകയും ചെയ്യുന്നു.”
Karakunnu-Elayavoor 13:27
28
സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.
Karakunnu-Elayavoor 13:28
29
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് തിരിച്ചെത്താനുള്ളത് ഏറ്റം മികച്ച താവളം തന്നെ.
Karakunnu-Elayavoor 13:29
30
അവ്വിധം, നിന്നെ നാമൊരു സമുദായത്തിലേക്ക് ദൂതനായി നിയോഗിച്ചിരിക്കുന്നു. ഇതിനുമുമ്പും നിരവധി സമുദായങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. നാം നിനക്കു ബോധനമായി നല്‍കിയ സന്ദേശം നീയവര്‍ക്ക് വായിച്ചുകേള്‍പ്പിക്കാന്‍ വേണ്ടിയാണിത്. അവരോ, ദയാപരനായ ദൈവത്തെ തള്ളിപ്പറയുന്നു. പറയുക: അവനാണെന്റെ നാഥന്‍! അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്റെ തിരിച്ചുപോക്കും അവനിലേക്കുതന്നെ.
Karakunnu-Elayavoor 13:30